Sunday, 27 February 2011

വൈശാലി 2011


അന്നും പതിവുപോലെ കിഴക്ക് തന്നെ സൂര്യന്‍ ഉദിച്ചു. സൂര്യന്‍ ഉദിച്ചു എന്ന് മനസ്സിലായതും കൂട്ടില്‍ കിടന്ന പൂവന്‍ സര്‍വ ശക്തിയും എടുത്തു കൂകി. അത് കേട്ടതും ച്യാവന മഹര്‍ഷി എഴുന്നേറ്റു. തൊട്ടടുത്ത് തറയില്‍ ഋഷി കാല്‍മുട്ടിന്റെ  ഇടയിലേക്ക് രണ്ടു കയ്യും തിരുകി വച്ച് ചുരുണ്ട് കൂടി കിടക്കുന്നുണ്ട്. ചെറുക്കന്‍ നല്ല ഉറക്കമാണെന്ന് തോന്നുന്നു. സൂര്യ പ്രകാശം ബാക്ക് ഗ്രൗണ്ടില്‍ അടിച്ചാലെ ഇവനൊക്കെ  എഴുന്നേല്‍ക്കു. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. മുനി തോളില്‍ കിടന്ന കാവി തോര്‍ത്തു കൊണ്ട്  അവന്റെ പുറത്തു അടിച്ചു ഉറക്കെ വിളിച്ചു. മുനിയുടെ ശബ്ദം കേട്ടതും ചെറുക്കന്‍ ചാടി പിടഞ്ഞു എഴുന്നേറ്റു.  
" നേരം വെളുത്തെടാ ചെക്കാ ....പോയി കാപ്പി ഇട് " അതും പറഞ്ഞു മുനി ശ്രേഷ്ടന്‍ ഒരു കാജാ ബീഡിക്ക്  തീ കൊളുത്തി. ഇതിന്റെ ഒപ്പം ചൂടുള്ള ഒരു ഗ്ലാസ്‌ കാപ്പി കൂടി അങ്ങ് ചെന്നാലേ ശോധന സുഖം കിട്ടു.  ബീഡിയും കത്തിച്ചു വീര്‍ത്ത വയറും തിരുമി മുനി പര്നശാലയുടെ സിറ്റ്ഔടിലേക്ക് ചെന്നു. 
വീടിന്റെ കിഴക്ക് വശത്തുള്ള തൊഴുത്തില്‍  ജേഴ്സി പശു മഞ്ചു നിന്ന് അയവെട്ടുന്നു. ആ മുഖത്തേയ്ക്ക് നോക്കിയാല്‍  എന്തോ പറയുവാ എന്നെ തോന്നു.  മുന്‍പ് തൊഴുത്ത് നിറച്ചും പശു ഉണ്ടായിരുന്നു. പിന്നെ നോക്കാന്‍ ആളില്ലാതായപ്പോള്‍ ഒക്കെത്തിനെയും  പിടച്ചു കച്ചവടക്കാര്‍ക്ക് കൊടുത്തു. ഇപ്പോള്‍ കൂടെയുള്ളവന്‍ പശുവിന് തീറ്റ ചെത്തി കൊടുക്കുവേം വെള്ളം കൊടുക്കുവേം ഒക്കെ ചെയ്തോളും. മുന്‍പ് ഉണ്ടായിരുന്നവന്മ്മാര് കുറെ വേദം ഒക്കെ പഠിച്ചു കഴിഞ്ഞപ്പോള്‍ വീട്ടു പണിയൊന്നും ചെയ്യാന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. അവന്മാര്‍ക്ക് ഗുരുകുല വിദ്യാഭ്യാസം വേണ്ടത്രേ. വിറകു പെറുക്കാനും പശുനെ നോക്കനുമൊക്കെ ആണെങ്കില്‍ വേദം പഠിക്കേണ്ട കാര്യം ഇല്ലല്ലോ എന്നാണു ഒരുത്തന്‍ മുഖത്ത് നോക്കി ചോദിച്ചത്. അന്നുതന്നെ അവന്‍ ബാക്കി തരാനുള്ള ടുഷന്‍ ഫീസും വാങ്ങിച്ചു അവനെ പറഞ്ഞു വിട്ടു. ആ ബാച്ച് കഴിഞ്ഞെപിന്നെ വേറെ പിള്ളേരെ 
ഒന്നും പഠിപ്പിക്കാന്‍ ഏറ്റില്ല. അങ്ങെന്‍ ഇരിക്കുമ്പോഴാണ്  മൂത്തപെങ്ങളുടെ മോന്റെ വരവ്, അവനാനെകില്‍ പണ്ടേ എന്നെ മുടിഞ്ഞ പേടിയാ, ഏതായാലും തന്നെ ഈ കാട്ടുമൂലയ്ക്ക് കഴ്ഹിയുന്ന തനിക്ക് ഒരു കൂട്ടാകുമല്ലോ എന്നു കരുതിയാണ് അവനെ പഠിപ്പിക്കാമെന്ന് ഏറ്റത്. പക്ഷെ അവനു താല്പര്യം  സാഹിത്യം ആയിരുന്നു. തനിക്കാനെന്കില്‍ കണക്ക് മാത്രമേ അറിയാവു. 
ഭൂമിയുടെ സ്പന്ദനം തന്നെ മാത്തമാടിക്സില്ലാണ് എന്ന് വിസ്വസിക്കുന്നവനാണ് താന്‍.  എന്തായാലും ആദ്യദിവസം താനെ അവനെ പഠിപ്പിച്ചു ഡിഗ്രിക്കാരനാക്കാം എന്ന വിശ്വാസം ഞാന്‍ പൂട്ടി കെട്ടി.  നേരെ പറഞ്ഞു വിടാന്‍ തുടങ്ങിയതാണ്, പക്ഷെ അവന്‍ കാലു പിടിച്ചു പറഞ്ഞു അവനെ പറഞ്ഞു വിടരുതെ എന്ന്. അങ്ങനെ അവന്‍ പശുന്റെ കാര്യോം വീട്ടു ജോലിയുമൊക്കെ ആയി അങ്ങ് കൂടി.
അതോടെ രാവിലെ വീടുജോലിക്കായി വന്നോണ്ടിരുന്ന പെണ്ണിനെ പറഞ്ഞു വിട്ടു. തന്നെപ്പോലെയല്ല, നല്ല പിക്ക്‌ അപ്പ്‌ ഒക്കെയുള്ള പ്രായമാ, ചെറുക്കനു ജോലിക്കാരി എന്നോ വീടുകാരി എന്നോ ഒരു നോട്ടം കാണത്തില്ല, അവസാനം ആദിവാസി പെണ്ണിനെ പീഡിപ്പിച്ചു എന്നും പറഞ്ഞു ഈ വയസ്സ് കാലത്ത്‌ സബ് ജയിലിലെ ചപ്പാത്തി തിന്നു കിടക്കേണ്ടി വരും.
ദിവസം ഒരുനേരം എങ്കിലും പാലും കാപ്പി കുടിക്കാമല്ലോ എന്ന് കരുതിയാണ് ഒരു പശുവിനെ നിര്‍ത്തിയത്, ഒരു കുപ്പി പാല് മേടിക്കണമെങ്കില്‍ 15 രൂപാ കൊടുക്കണം. നോക്കാന്‍ ആളില്ലാതെ ബാക്കി എല്ലാത്തിനേം കൊടുത്തിട്ടും ഇതിനെ മാത്രം കൊടുക്കാതെ ഇരുന്നത് അതുകൊണ്ടാണ്. അവന്‍ വന്നത് മുതല്‍ പശുവിനെ കുളിപ്പിക്കുന്നതും തീറ്റുന്നതുമൊക്കെ അവനായി. താന്‍ രാവിലെ തന്നെ ഉള്ക്കാട്ടിലേക്ക് പോകും, പ്രത്യേകിച്ച് വേറെ പണിയൊന്നും ഉണ്ടായിട്ടല്ല, രാവിലെ തന്നെ ആദിവാസി കോളനിയിലെ വല്ല്യപ്പന്മാര്‍  റമ്മിയും ഗുലാന്‍ പരിശുമൊക്കെ കളിയ്ക്കാന്‍ അവിടെ വരും, പോരാത്തതിന് നല്ല വാറ്റും കിട്ടും. കളി ഒരു നാല് നാലര വരെ നീളും. പിന്നെ എല്ലാരും ഒന്നിചു തൊട്ടടുത്ത ചോലയില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളുടെ കുളി സീന്‍ കാഴ്ചയുമൊക്കെയായി സമയം കളയും, രാവിലെ വീട്ടിലെ പണിയൊക്കെ ഒതുക്കിയാല്‍, പ്രാതലും ശരിയാക്കി കഴിഞ്ഞു പശുനേം കൊണ്ട് അവനു കാട്ടിലേക്ക് കേറും. 
ടൌണിലെ കടയില്‍ പോകുമ്പോ താന്‍ വാങ്ങി കൊണ്ടുവരുന്ന മനോരമ ആഴ്ചപ്പതിപ്പും  എടുതോണ്ടാണ് അവന്റെ പോക്ക്. പശുനെ മേയാന്‍ വിട്ടേച്ചു അതും വായിച്ചു അവന്‍ ഏതേലും പാറപ്പുറത്ത് ഇരിക്കും. വൈകുന്നേരംതിരിച്ചു വരും. പിന്നെ പശുനേം കുളിപ്പിച്ച് അത്തഴോം റെഡിആക്കും. അങ്ങെനെ നല്ല ഉപകാരിയായി നിന്നിരുന്ന അവനോടു തനിക്കും വാത്സല്യം തോന്നി, അതാണ്‌ മറ്റാര്‍ക്കും തുവരെ പറഞ്ഞു കൊടുത്തിട്ടിലാത്ത മന്ത്രങ്ങള്‍ പലതും അവനു പഠിപ്പിച്ചു കൊടുത്തത്. മന്ത്രം അവന്‍ പെട്ടന്ന് തന്നെ പഠിച്ചെടുത്തു. അങ്ങെനെ പാരമ്പര്യമായി കിട്ടിയ താളിയോല ഗ്രന്ഥങ്ങളിലെ കൂടാതെ താന്‍ തപാലിലൂടെ പഠിച്ച മന്ത്ര വിധികലും അവനു പഠിപ്പിച്ചു കൊടുത്തു. ഇപ്പൊ മഴ പെയ്യിക്കാനുള്ള മന്ത്രം വരെ അവനു അറിയാം. 
കാര്യം ഇങ്ങെന്യൊക്കെ ആണേലും ഒരു പെണ്ണിനോട് പോലും അടുത്ത് ഇടപെഴുകാന്‍ ഒരവസരം താന്‍ അവനു കൊടുത്തിട്ടില്ല. അവനു അങ്ങനെ ഒരു വിചാരോം ഇല്ല താനും. 
"കാപ്പി ..." അരത്തൊടം കാപ്പി കൊള്ളുന്ന കപ്പില്‍ ആവി പറക്കുന്ന കടുംകാപ്പിയുമായി അവന്‍ പിന്നില്‍ നിന്ന് വിളിച്ചു. ഒരു കവിള്‍ കുടിച്ചപ്പോഴാണ് മനസ്സിലായത്‌ കാപ്പിയ്ക്ക് മധുരം കുറവാണ്. 
" ഇതില്‍ മധുരമിട്ടില്ലേടാ ..." വിളിച്ചു ചോദിച്ചു 
" പഞ്ചാര ഇല്ലാരുന്നു...ഉള്ളതിട്ടതാ ..." അകത്തു നിന്ന് മറുപടിയും കിട്ടി. 
കാപ്പി കുടിച്ചിട്ട് പല്ലുതേയ്ക്കാന്‍ കെ പി നമ്പൂതിരിയുടെ പാല്‍പ്പൊടിയുടെ ടെപ്പിയും ഈര്‍ക്കിലും എടുത്തോണ്ട് പിന്നാമ്പുറത്ത് കൂടി ഒഴുകുന്ന 
തോട്ടിന്റെ കരയിലേക്ക് നടന്നു, അവിടാകുമ്പോള്‍ രണ്ടു കാര്യങ്ങളും ഒന്നിച്ചങ്ങു നടക്കും. 
കുളിയും കഴിഞ്ഞു ഉടുത്തിരുന്ന അണ്ടര്‍വെയറും കുത്തിപ്പിഴിഞ്ഞു കേറി വന്നപ്പോഴേക്കും അവന്‍ പുട്ടും   പപ്പടോം എടുത്തു വച്ചിരുന്നു. 
" ഇതെന്താ  പുട്ടാണോഡാ ഇന്ന്  ? "
" ങ്ഹും ..ഉഴുന്നും തീര്‍ന്നു അതോണ്ട് ഇന്നലെ അരി കുതിര്‍ക്കാന്‍ ഇട്ടില്ല, അതാ ഇരുന്ന ഗോതമ്പ് പൊടി കൊണ്ട് പുട്ട് ഉണ്ടാക്കിയത്. " 
അവന്‍ പാലൊഴിച്ച കാപ്പി കൊണ്ട് വച്ചു. പുട്ടും കഴിച്ചു കാപ്പിയും കുടിച്ചപ്പോള്‍ വയര്‍ നിറഞ്ഞു. കഴിച്ച പാത്രവും കഴുകി വച്ചിട്ട് അവന്‍ പശുനു കാടി കൊടുക്കാന്‍ പോയി.തല ചീകി കുറച്ചു പൌഡറും പൂശി , ഒരു പഴയ ഷര്‍ട്ടുമിട്ട് ഇറങ്ങിയപ്പോള്‍ അവന്‍ ഓര്‍മിപ്പിച്ചു ഇന്ന് റേഷന്‍ കടയില്‍ പോണം. 

" ഇന്ന് എനിക്ക് സമയമില്ല, വേറെ പരിപാടി ഉണ്ട്. " 
ഇന്നലെ കളിച്ചു കളഞ്ഞ കാശ് ഇന്ന് തിരിച്ചു പിടിക്കണം, പക്ഷെ അത് അവനോടു പറഞ്ഞില്ല. 
"  നീ പോ എന്നും പറഞ്ഞു ഞാന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപാ എടുത്തു നീട്ടി    
" ഇത് പോരാ, അരിയും പച്ചക്കറിയും വാങ്ങന്നം"
" സവോളയും തക്കാളി പഴവുമൊക്കെ കുറച്ചു മേടിച്ചാ മതി കേട്ടോ .തീപിടിച്ച വിലയാ!" ഞാന്‍ ഒരു നൂറു രൂപ കൂടി എടുത്തു. 
" ഈ ആഴ്ചത്തെ മനോരമ കൂടി മേടിക്കുമേ " 
" ങ്ഹും ....ബാക്കി ചെലവാക്കാതെ ഇങ്ങു കൊണ്ടുവരണം "
അതും പറഞ്ഞു ഞാന്‍ കാട്ടിലേക്ക് നടന്നു....
                                                            ************
നേരം നന്നേ വൈകി, ചുറ്റും ഇരുള്‍ മൂടി തുടങ്ങി. തലയ്ക്കാണെങ്കില്‍ അന്ന്യായ പെരുപ്പും. ഇന്ന് വളരെ മോശം കയ്യ് ആയിരുന്നു. ഇന്നലെ പോയ   കാശ് തിരിച്ചു പിടിക്കാന്‍ പറ്റിയില്ല എന്ന് മാത്രമല്ല കയ്യിലുണ്ടായിരുന്ന ബാക്കി കൂടി പോകുവേം ചെയ്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.   അതിന്റെ വിഷമത്തില്‍ പതിവ്‌ മൂലവെട്ടി രണ്ടെണ്ണം ആധികം കീറി. അതിന്റെ ക്ഷീണം ശരിക്കുമുണ്ട്.ആശ്രമ മുറ്റത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് സന്ധ്യയായിട്ടും വിളിക്ക് പോലും കത്തിച്ചിട്ടില്ല. ഈ ചെറുക്കന്‍ എവിടെ പോയി കിടക്കുന്നു. പശുവിനേം കൊണ്ട് പോയിട്ട് ഇതവരെ വന്നില്ലേ. പെട്ടന്നാണ് കൂട്ടില്‍ നിന്ന മഞ്ചു വലിയ വായില്‍ നിലവിളിച്ചത്. രാവിലെ നിന്ന പടി നില്‍ക്കയാണ് അവള്‍, 
അഴിച്ചു കെട്ടുകയോ കാടി കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല.
ഋഷി ശ്രിന്ഗാ ..... കോപം കൊണ്ട് ഞാന്‍  അലറി വിളിച്ചു .മല നിരകള്‍ അതിന്റെ എക്കോ കൃത്യമായി തിരിച്ചെത്തിച്ചു. ഈ നാശം പിടിച്ച ചെറുക്കന്‍ എവിടെ പോയി കിടക്കുവാ....ഞാന്‍ നേരെ അടുക്കളയില്‍ കേറി നോക്കി, രാവിലെ പുട്ട് പുഴുങ്ങിയ പാത്രം 
അതേ പടി ഇരിപ്പുണ്ട്,  അടുപ്പില്‍ ചാരം മൂടി കിടക്കുന്നു, അത്താഴം ഉണ്ടാക്കിയിട്ടില്ല. 
" ഇവനെ ഇന്ന് ഞാന്‍ ...." വായില്‍ വന്ന തെറിയും പറഞ്ഞു കൊണ്ട് തോട്ടിന്‍ വക്കത്തെക്ക് ചെന്നപ്പോള്‍ അവിടെ തോട്ടിലേക്ക്   ചാഞ്ഞു നില്കണ പറങ്കി മാവിന്റെ കൊമ്പില്‍ ചാരി ഇരിപ്പുണ്ട് അവന്‍. ഞാന്‍ അടുത്തു ചെന്നിട്ടും അറിഞ്ഞ മട്ടില്ല.
അടുത്ത് കണ്ട കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഒരു കമ്പൊടിച്ചു അവനിട്ട് ഒരു വീക്ക് കൊടുത്തു , ചെറുക്കന്‍ ഞെട്ടി എഴുന്നേറ്റു.
" എന്നാ കണ്ടോണ്ടിരിക്കുവാടാ ?" ഞാന്‍ അതേ ദേഷ്യത്തില്‍ ചോദിച്ചു 
" പശുവിന് കാടി കൊടുത്തിട്ടില്ല , അടുപ്പ് ചാരം മൂടി കിടക്കുന്നു...അത്താഴത്തിനു അരി ഇട്ടിട്ടില്ല... നീ ഇവിടെ എന്നാഎടുക്കുവാരുന്നു ?"
" അത് .....ഞാന്‍ ........ഞാന്‍ ...." പയ്യന്‍ നിന്നു വിക്കി 
" നീ ....?"
" ഞാന്‍ മറന്നു പോയി ....." അത് കേട്ടതും എന്റെ ദേഹമാസകലം വിരഞ്ഞു കേറി.ഞാന്‍ അടിക്കാന്‍ ഓങ്ങിയതാണ് , പക്ഷെ അവന്‍ ഓടികളഞ്ഞു.അഴയില്‍ കിടന്ന തോര്‍ത്തുമെടുത്തു ഞാന്‍ കുളിക്കാന്‍ പുഴയിലെക്കിറങ്ങി. ഒന്ന് മുങ്ങി കുളിച്ചപ്പോള്‍ കെട്ടിറങ്ങി. 
കേറി ചെന്നപ്പോള്‍ അവന്‍ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ്. പശുവിന് ഒരു പിടി പുല്ലു വാരിയിട്ടു കൊടുത്തിട്ട് വന്നപ്പോഴേക്കും കുക്കറില്‍ നിന്ന് ചൂളം വിളി കേട്ടു.
അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ അവന്‍ ചമ്മന്തി അരയ്ക്കാനുള്ള തേങ്ങ ചിരകുവാ. പത്തു മിനിറ്റു കൊണ്ട് ചമ്മന്തിയും ആവി പറക്കുന്ന കഞ്ഞിയും വിളമ്പി വച്ചിട്ട് അവന്‍ വിളിച്ചു. ചുട്ട പപ്പടവും ചമ്മന്തിയും കൂടി കഞ്ഞി കുടിച്ചു ഒരു ഏമ്പക്കവും വിട്ടു എഴുന്നേല്‍ക്കുമ്പോള്‍ അവന്‍ പശുവിനുള്ള തവിട് കുഴച്ചു കൊടുത്തിരുന്നു.
സിറ്റ് ഔട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെള്ളിച്ചത്തിലിരുന്നു ആഴ്ചയിലെ ഫയര്‍  വായിക്കുമ്പോള്‍ അവന്‍ കുളിക്കാന്‍ പോകുന്നത് കണ്ടു. ചെറുക്കനു എന്തോ മാറ്റം വന്നിട്ടുണ്ട്. അത് എന്താണെന്ന് അറിയണം, നേരെ  മുറിയിലേക്ക് കേറി, അവിടെ മൂലയ്ക്ക് ഇരുന്ന അവന്റെ പഴയ ട്രങ്ക് പെട്ടി തുറന്നു നോക്കി.അതില്‍ കുറെ പാന്റും ഉടുപ്പും പിന്നെ പഴയ കുറെ മനോരമകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് മടക്കി വച്ച ഷര്‍ട്ടിന്റെ അടിയില്‍ ഇരുന്ന ഒരു പെട്ടി കണ്ടത്.
എന്താണെന്ന് അറിയാന്‍ അത് തുറന്നു നോക്കി. ഒരു മൊബൈല്‍ ഫോണ്‍. ഇത് ഇവന് എവിടുന്നു കിട്ടി? 
അത് ഓണ്‍ ആക്കാന്‍ നോക്കിയിട്ട് നടന്നില്ല, സെക്യുരിറ്റി കോഡ് ഇട്ടിടുണ്ട്.കുറെ പയറ്റി എങ്കിലും അത് തുറക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും അവന്‍ കുളിച്ചിട്ടു    വന്നു. മൊബൈല്‍ തെന്റെ കയ്യില്‍ ഇരിക്കുന്നത് കണ്ടു അവന്‍ ഞെട്ടി എന്ന് സ്പഷ്ടം. 
ഇനി വിട്ടുകൂടാ , ഞാന്‍ ഒരു പോലീസുകാരന്റെ തന്മയത്വത്തോടെ അവനെ ചോദ്യം ചെയ്തു. " ഇത് നിനക്ക് എവിടുന്നു കിട്ടി ....?"
ആദ്യമൊന്നും അവന്‍ പറഞ്ഞില്ല പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് മനസ്സിലായപ്പോള്‍ എല്ലാം അവന്‍ തുറന്നു   സമ്മതിച്ചു.
കഴിഞ്ഞ ആഴ്ച പശുവിനെ മേയ്ക്കാന്‍  പോയപ്പോള്‍ ഗിരി ശ്രിന്ഗംങ്ങള്‍ക്ക് താഴെ ഉള്ള സമതല ഭൂമിയില്‍ വച്ച് മുനി കുമാരിയെ കണ്ടതും പിന്നെ അവളുടെ നിരബന്ധത്താല്‍ അവളുടെ ആശ്രമത്തില്‍ പോയതും   അവിടെ ഉള്ളവരെ പരിചയപ്പെട്ടതും ഒക്കെ.മൊബൈല്‍  അവള്‍ സമ്മാനമായി കൊടുത്തതാണ് പോലും.
" നീ എന്തിനാ ഈ മൊബൈല്‍ വാങ്ങാന്‍ പോയതു , പെണ്ണുങ്ങളോട് അധികം അടുപ്പം വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?"
" ഇത് ബ്ലൂ ടൂത്ത് ഒക്കെ ഉള്ളതാണ് മാമ , 8GB മെമ്മറി കാര്‍ഡും ഇടാം . അവള്‍ അവളുടെ മൊബൈലില്‍ കിടന്ന മന്ത്രങ്ങളും വേദങ്ങളും ഒകെ 
എനിക്ക് സെന്‍റ് ചെയ്തു തന്നു , ഇതില്‍ 4GB  മന്ത്രങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്, അതും പഠിക്കാമല്ലോ എന്ന് കരുതിയാണ് മൊബൈല്‍ വാങ്ങിയത്...."
"മൊബൈല്‍ വച്ചുള്ള പടിത്തമൊന്നും വേണ്ടാ ....ഇതിന്റെ കോഡ് എത്രയാ ഒന്ന് പറഞ്ഞേ ...അത്ര വിശേഷിച്ച് എന്താ   ഉള്ളത് എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ ...." ഞാന്‍ ചോദിച്ചെങ്കിലും ആദ്യം അവന്‍ പറയാന്‍ മടിച്ചു , പിന്നെ ഞാന്‍ തല്ലും എന്ന് വന്നപ്പോള്‍ പറഞ്ഞു " ....15002"
ഞാന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫുള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു ...ഗ്യാലറി ഓപ്പണ്‍ ചെയ്തു നോക്കി , ശെരിയാണ് കുറെവേദങ്ങളും മന്ത്രങ്ങളും ഒക്കെ സ്റ്റോര്‍ ചെയ്തിരിക്കുന്നു...തനിക്ക് അറിയാത്ത പല മന്ത്രങ്ങളും ഉണ്ട്...ക്ലോസ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് 'ശാലു .& റിശു' എന്ന് പേരുള്ള ഫോള്‍ഡര്‍ കണ്ടത്. അത് ഓപ്പണ്‍ ചെയ്തതും അതില്‍ നിറയെ   ഋഷിയും20 വയസ്സ് പ്രായം വരുന്ന പെണ്ണും ഉള്ള ഫോട്ടോയാണ്, അതിനു താഴെ ഒരു ഫോള്‍ഡര്‍ കൂടി " ഡോണ്ട് ഓപ്പണ്‍ " അതിനു എന്തോ പ്രത്യേകത ഉള്ളത് പോലെ തോന്നി അത് ഓപ്പണ്‍ ചെയ്തു. അതില്‍ കുറെ 'എ ' പടങ്ങളുടെ ക്ലിപ്പിങ്ങ്സ് ആണ്...
അതും കണ്ടു അമ്പരന്നിരിക്കുമ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. സ്ക്രീനില്‍ ശാലു എന്ന പേരും ഒപ്പം ചിത്രവും തെളിഞ്ഞു.... മിസ്സ്ഡ് കാള്‍ ആണ്, എന്തെങ്കിലും സിഗ്നല്‍ ആവാനും മതി.  പെട്ടന്നു ഫോണ്‍ വീണ്ടും ചിലച്ചു , ഇത്തവണ മെസ്സേജ് ആണ്. അത് ഓപ്പണ്‍ ചെയ്തു വായിച്ചു....
" i miss u da chakkare...."  അവളുടെ മെസ്സേജ് തന്നെ. ഇന്‍ബോക്സില്‍ കിടന്നിരുന്ന മെസ്സേജ് എല്ലാം വായിച്ചു നോക്കി , എല്ലാം പ്രണയ സല്ലാപങ്ങള്‍. 
സെന്റ്‌ ഐറ്റം മുഴുവന്‍ ഋഷി അവള്‍ക്ക് അയച്ച മെസ്സേജ് ആണ്. പക്ഷെ ഇംഗ്ലീഷ് എഴുതിയതില്‍ മുഴുവനും തെറ്റുകള്‍ ഉണ്ട് എന്ന് മാത്രം.

താന്‍ ഇതുവരെ പേടിച്ചിരുന്നത് പോലെ സംഭവിച്ചു . ഋഷിയുടെ മനസ്സില്‍ പ്രണയത്തിനെ വിത്തുകള്‍ പാകിയിരിക്കുന്നു അവള്‍. അവന്‍ കൈ വിട്ടുപോകാന്‍ ഇനി അധികം സമയം വേണ്ട. ഇപ്പോഴേ തടയണം. 
അകത്ത് കേറി ചെന്നപ്പോള്‍ ഋഷി കിടന്നിരുന്നു. എനിക്ക് ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല. രാത്രി തന്നെ എന്തേലും ചെയ്യണം എന്ന്  തോന്നി. പെട്ടന്ന് തന്നെ മണ്ണെണ വിളക്ക് കത്തിച്ചു വച്ചിട്ട് പഴയ ഒരു നോട്ട് ബുക്ക്‌ നോക്കി ഒരു മന്ത്രം കണ്ടു പിടിച്ചു. ' സ്ത്രീ വശീകരണ രക്ഷാ യന്ത്രം.'  അതില്‍ പറഞ്ഞിരിക്കുന്ന പോലെ ഒരു തകിട് ചെയ്തെടുത്തു.  എന്നിട്ട് ഋഷിയെ  വിളിച്ചു എഴുന്നേല്‍പ്പിച്ചു. അവന്റെ കയ്യില്‍ രക്ഷ കെട്ടി കൊടുത്തു. അതിനൊപ്പം അവനെ ഒന്ന് ഉപദേശിക്കുവേം ചെയ്തു
" മോനെ , ഞാന്‍ നിന്നെ ഒരു പെണ്ണിനോട് പോലും അടുത്ത് ഇടപഴകാന്‍ അനുവദിക്കാതെ ഇരുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. 
ആണൊരുത്തന്റെ ജീവിതം മുടിക്കാന്‍ പെണ്ണൊരുത്തി വിചാരിച്ച മതി. ഇപ്പോള്‍ നീ ഈ പരിചയപ്പെട്ട അവളും 
നിന്നെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന രാക്ഷസന്‍മാരുടെ മായാ വേഷം ആയിരിക്കും. എന്റെ മോന്‍ ഇനി അവളുമായി ഒരു   അടുപ്പത്തിനും പോകരുത് കേട്ടോ  ...."
അവന്‍ എല്ലാം തലകുലുക്കി സമ്മതിച്ചു. പക്ഷേ അവന്റെ മനസ്സ് അപ്പോള്‍ പൂര്‍ണമായും അവളുടെ അടുക്കല്‍ ആയിരുന്നു...
                                         **************
ഗുരുനാഥന്‍ പറയുന്ന പോലെയുള്ള ഒരു പെണ്കുട്ടിയല്ല ശാലു. മനോരമയില്‍ ജോയ്സി എഴുതിയ 'അഴകുള്ള സെലീനയിലെ ' സെലീനയെ പോലെസുന്ദരിയും
നല്ലവളുമാണ് അവള്‍, അവളുടെ അമ്മയും അതെ പോലെ , തന്നെ ഒരു മകനേ പോലെയാണ് കാണുന്നത്. അവരുടെ   ആശ്രമാമോ , ഇതുപോലെയോന്നുമാല്ല, നല്ല രസമാണ്, അവരുടെ ഭക്ഷണം വസ്ത്രങ്ങള്‍ ഒക്കെ വളരെ മികച്ചതാണ്.  ഇത്രയും സ്നേഹവും ലാളനയും ഇതുവരെ താന്‍ അനുഭവിച്ചിട്ടില്ല. അവളെ കണ്ട മാത്രയില്‍ തന്നെ, പെണ്ണിനെ കണ്ടിട്ടില്ലാത്ത താന്‍  അവളില്‍ അനുരക്തനായി. അവളുടെ കൂടെ ചെലവൊഴിച്ച സുന്ദരനിമിഷങ്ങള്‍......
എന്തൊരു മണമാണ് അവളുടെ മേനിക്കു, ബ്രൂട്ട് എന്ന് പേരുള്ള ഒരു സെന്റ്‌ ആണത്രേ അവള് പൂശുന്നത്. അവളുടെ കൂടെ കാട്ടിലും   മേട്ടിലും ഒക്കെ ചുറ്റിത്തിരിഞ്ഞു. കെട്ടിപിടിച്ചു മഴ നനഞ്ഞു....പിന്നെ പിന്നെ .....ഹോ അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ ദേഹത്തെ രോമം എല്ലാം   എഴുന്നേറ്റു നിന്ന് ഡാന്‍സ് ചെയ്യുന്നു.ഒരുതവണ , അങ്ങ് താഴെ ആദിവാസി കോളനിയിലെ പാട്ടിയുടെ അടുത്തു പോയി , അവളുടെ പുറത്തു പച്ച കുത്താന്‍... കണ്ടിട്ട് സഹിച്ചില്ല അവരുടെ കയ്യില്‍ നിന്നും സൂചി എടുത്തു താന്‍ തന്നെ അവളുടെ മാറില്‍ തന്റെ പേര് പച്ച കുത്തി കൊടുത്തു ....ഹോ  അന്നവള്‍ തന്റെ ചുണ്ടില്‍ തന്ന ഫ്രഞ്ച് കിസ്സിന്റെ  ചൂട് ....!!!!!


ഇല്ല ഗുരുനാഥന്‍ എന്ത് പറഞ്ഞാലും ഇനി അവളെ വിട്ടു പിരിയാന്‍ തനിക്കാവില്ല. അല്ലെങ്കിലും പുള്ളി പറഞ്ഞ പോലെഅവളൊരു രാക്ഷസിയാണെന്ന് തനിക്ക് തോന്നിയിട്ടില്ല. ലോമപാദന്‍ എന്ന രാജാവിന്റെ നാട്ടുകാരിയാണ് അവള്‍, അവരുടെ നാട്ടില്‍ മഴ പെയ്തിട്ടുവര്‍ഷങ്ങളായി പോലും , അതിനു പൂജ ചെയ്യാന്‍ മുനി കുമാരനെ അന്വേഷിച്ചു വന്നതാണ് പോലും. തനിക്ക് മഴ പെയ്യിക്കാനുള്ള മന്ത്രം അറിയാമെന്ന് പറഞ്ഞപ്പോള്‍ അവളുടെ സന്തോഷം ഒന്ന് കാണണമായിരുന്നു. എന്തായാലും താന്‍ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ട്, ഗുരു അറിഞ്ഞാല്‍ അതിനു സമ്മതിക്കില്ല, എന്തായാലും ഇനി അത് നടത്തിയിട്ടേ ഉള്ളു കാര്യം. 
                                                              ************
അന്നും പതിവുപോലെ ഗുലാന്‍ പരിശും കഴിഞ്ഞു മുനി വര്യന്‍ വീട്ടിലെത്തി. വീടിന്റെ വാതില്‍ പാതി ചാരിയിട്ടെ ഉള്ളു. പശു തൊഴുത്തില്‍ തന്നെ നില്‍പ്പുണ്ട്. അമ്പരപ്പോടെ അകത്തു കേറി നോക്കിയപ്പോള്‍ അവിടെ കിടന്ന ടീപോയില്‍ ഒരു കത്ത് ഇരിക്കുന്നു. അതില്‍ കറുത്ത കുന്നു കുനെ ഉള്ളഅക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു....
" ഗുരു മാപ്പ്, ഗുരുവിന്റെ സമ്മതത്തോടെ ഒരിക്കലും ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയില്ല.
എനിക്ക് ശാലിനി ഇല്ലാതെ ഒരു ജീവിതവും ഇല്ല. അവള്‍ ഗുരു പേടിക്കുന്ന പോലെ ഒരു മായക്കാരി അല്ല. ലോമ പാദ രാജാവിന്റെ മകളാണ്. അവരുടെ രാജ്യത്തു മഴ പെയ്യാന്‍ ' മഴ വര്‍ഷിണി ഹോമം ' നടത്തണം. ഞാന്‍ അത് നടത്തി കൊടുക്കാന്‍ പോവാണ്. 
അതിനുശേഷം ഞാനും ശാലുവും അവിടെ സെറ്റില്‍ ചെയാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഗുരുവിനു അത്താഴത്തിനുള്ള ചോറ് അടുപ്പത്തിട്ടിട്ടുണ്ട്. ചമ്മന്തി അടുക്കളയിലെ പാത്രത്തില്‍ ഉണ്ട്.  നാളെ മുതല്‍ അടുക്കള ജോലിക്ക് നേരത്തെ നിന്നിരുന്ന പെണ്ണിനോട് വരാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ , പശുവിന്റെ കാര്യം ഓര്‍ത്ത്‌ 
വിഷമിക്കേണ്ട, അതിനെ ഞാന്‍ റപ്പായി മാപ്ലയ്ക്ക് കച്ചോടമാക്കി. 2000 രൂപ അഡ്വാന്‍സ്‌ മേടിച്ചിട്ടുണ്ട് ആ കാശ് ഞാന്‍ എന്റെ ചെലവിലേക്ക് എടുക്കുന്നു. ഇത്രയും കാലം ജോലി ചെയ്തതിന്റെ കൂലിയുടെ ഒരു ശതമാനം പോലുമില്ല ഇത്. ബാക്കി പൈസ തന്നു നാളെ 
പശുവിനെ അവര് കൊണ്ടുപോകും. ആ പൈസയില്‍ നിന്ന് 150രൂപ കൊടുത്ത് പാല്‍പൊടി മേടിച്ചാല്‍ രാവിലെ പാല്‍ കാപ്പി കുടിക്കാം...
കൂടുതല്‍ ഒന്നും പറയാനില്ല
എന്ന് സ്വന്തം ഋഷി "